varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Tuesday, April 25, 2006

::പ്രമോദ്‌ മഹാജന്റെ Tragedy::

പ്രമോദ്‌ മഹാജന്റെ പ്രശ്നം നിശ്ചയമായും ഒരു കുടുംബപ്രശ്നമാണ്‌. എന്നാലും പ്രമോദ്‌ ഇന്ന് കത്തി നില്‍ക്കുന്ന ഒരു public figure എന്നത്‌ കൊണ്ട്‌ തന്നെ ഈ വാര്‍ത്ത നമ്മുടെയൊക്കെ വാര്‍ത്തയായി മാറുന്നു. എന്നിരുന്നാലും ആര്‍ക്കും തന്നെ ഈവിഷയത്തില്‍ ഒന്നും പറയാനില്ല എന്നതാണ്‌ വാസ്തവം.

യഥാര്‍ത്ഥത്തില്‍ പ്രമോദിന്റെ വീട്ടില്‍ സംഭവിച്ച സംഗതി ഏതൊരു ഇന്ത്യന്‍ വീട്ടിലും സംഭവിക്കാവുന്ന ഒരു സംഗതി മാത്രമാണ്‌ എന്ന് തോന്നുന്നു എനിക്ക്‌. celebrity ആയ ഒരു സഹോദരന്‍ എന്നത്‌ മറ്റുള്ള സഹോദരങ്ങള്‍ക്ക്‌ നിശ്ചയമായും ഒരു ഭാരം തന്നെയാണ്‌. ഒരു വ്യക്തി സമൂഹത്തിലെ ശ്രദ്ധിക്കപ്പെടുന്ന ആളായി മാറുക എന്ന് പറഞ്ഞാല്‍, അദ്ദേഹം വീട്ടില്‍ നിന്നും പതുക്കെ പതുക്കെ detach ചെയ്യപ്പെടുകയാണ്‌ എന്നതാണ്‌ അര്‍ഥം. വീട്ടുകാര്‍ക്ക്‌ ഉണ്ടാവുന്ന അതിരു കവിഞ്ഞ expectations'നെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിന്‌ എല്ലായ്പോഴും സാധിക്കണമെന്നുമില്ല.. ഇന്ത്യന്‍ വീടുകള്‍ ഇപ്പോഴും closely knit തന്നെയാണ്‌.. അങ്ങനെ വരുമ്പോഴാണ്‌ പ്രശ്നങ്ങള്‍ പതുക്കെ ഉടലെടുക്കുന്നത്‌ .. ഒരു കണക്കിന്‌ നോക്കുമ്പോള്‍, പ്രവീണ്‍ മഹാജനെ ഓര്‍ത്ത്‌ എനിക്ക്‌ സഹതാപം തോന്നുന്നുണ്ട്‌. പത്രക്കാര്‍ പറഞ്ഞത്‌ പ്രകാരം, പോലീസ്‌ സ്റ്റേഷനില്‍ നിന്നും വരുമ്പോള്‍, അദ്ദേഹം മുഖത്ത്‌ ഉണ്ടായിരുന്ന തൂവാല എടുത്ത്‌ മാറ്റിയിരുന്നുവത്രെ. താന്‍ ചെയ്ത ശരിയിലുള്ള വിശ്വാസമാകാം അദ്ദേഹത്തെ അങ്ങനെ ചെയ്യിച്ചത്‌ .. അദ്ദേഹം കടന്നു പോയ മാനസികാവസ്ഥയിലൂടെ കടന്ന് പോകാന്‍ അപാരമായ മനശ്ശക്തി തന്നെ വേണം. അവഗണിക്കുന്ന തന്റെ ചേട്ടനെയും, കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമൂഹത്തിനെയും നേരിടാന്‍ അദ്ദേഹത്തിന്‌ രണ്ടു വഴിയേ ഉണ്ടായിരുന്നുള്ളൂ . ഒന്നുകില്‍ ആത്മഹത്യ ചെയ്യുക അല്ലെങ്കില്‍ അപാരമായ ധൈര്യം കാണിക്കുക... അതില്‍ രണ്ടാമത്തെ വഴി അദ്ദേഹം തെരഞ്ഞെടുത്തു എന്നേയുള്ളൂ ... പൂര്‍ണമായും frustration'ല്‍ നിന്നും ഉണ്ടായിട്ടുള്ള ഒരു പ്രകോപനമാണ്‌ ഈ ഒരു സംഭവം എന്നാണെനിക്ക്‌ തോന്നുന്നത്‌ ..

ബന്ധങ്ങളൊക്കെ നേര്‍ത്ത നൂല്‍പാലത്തിലൂടെ കടന്നു പോകുന്ന തെരുവു സര്‍ക്കസ്സ്‌ കാരനെ പോലെയാണെന്ന് തോന്നറുണ്ട്‌... കന്നഡത്തില്‍ ഒരു ചൊല്ലുണ്ട്‌, "സഹോദരങ്ങള്‍ ജന്മനാല്‍ ശത്രുക്കളായി ജനിക്കുന്നു" എന്ന്.

Tuesday, April 18, 2006

::ഒരു അച്ഛന്റെ പിന്‍വാങ്ങല്‍::

ത്തവണത്തെ വിഷു നാളില്‍ പുലര്‍ച്ചെ വരവേല്‍ക്കാന്‍ വന്ന വാര്‍ത്ത ഈശ്വരവാര്യരുടെ നിര്യാണമായിരുന്നു. ആ സ്ഥൈര്യം, ആര്‍ജ്ജവം, അര്‍പ്പണം ഇതൊന്നും തന്നെ സമാനതകളില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു വാര്യരുടെത്‌. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം വിതുമ്പിയ ഒരു വാര്‍ത്തയായിരുന്നു അത്‌. സ്വന്തം മകന്റെ മൃതദേഹത്തിന്‌ എന്ത്‌ പറ്റി എന്നെങ്കിലും അറിയാന്‍ ആയി ഒരച്ഛന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം കേരളത്തിന്റെ ചരിത്രത്തിലെയും മനുഷ്യാവകാശ പഠനത്തിലെയും നിഷേധിക്കാനാവാത്ത ഒരു ഏടാണ്‌.

ഈച്ചരവാര്യര്‍ക്ക്‌ സംഭവിച്ച ദുര്യോഗം ഇന്നാട്ടിലെ ആര്‍ക്കും എപ്പോഴും സംഭവിച്ചേക്കാവുന്ന സംഗതിയാണ്‌. രാഷ്ട്രീയം എന്തോ ആയിക്കോട്ടെ, മകന്റെ ജീവന്‌ എന്തു സംഭവിച്ചു എന്നറിയാനുള്ള അവകാശം ഒരു അച്ഛന്‌ നിഷേധിക്കാനാവാത്ത ഒന്നാണ്‌. അതിന്റെ സത്യാവസ്ഥ എന്തെന്ന് പുറം ലോകത്തെ അറിയിക്കാനുള്ള സമരത്തില്‍ വാര്യര്‍ ഒരു തരത്തില്‍ ഒറ്റക്ക്‌ തന്നെയായിരുന്നു. കേരളം ഒന്നടങ്കം കാഴ്ചക്കാരെ പോലെ നോക്കിനിന്നു അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തെ. ഭരണകൂട സംവിധാനങ്ങളൊക്കെ അദ്ദേഹത്തിന്റെ ഓരോ നീക്കത്തെയും ഭീകരമായി ചവിട്ടിയരക്കുമ്പോഴും നമുക്ക്‌ അത്‌ സായംകാല ചര്‍ച്ചക്കുള്ള ഒരു സംഭവം മാത്രമായിരുന്നു. അല്ലെങ്കില്‍ മലയാളിക്ക്‌ അതിലും വലിയ പല കാര്യങ്ങള്‍ ഉണ്ടായിരുന്നു ശ്രദ്ധിക്കാന്‍. മറ്റൊരച്ഛന്‍ ഇവിടെ തന്റെ മകന്റെ ഇരിപ്പിടം ഉറപ്പിക്കാന്‍ ഇവിടെ മലയാള നാടിനെ മുഴുവന്‍ നാണം കെടുത്തിയ കണക്കെ വൃത്തികെട്ട നാടകങ്ങള്‍ കളിക്കുമ്പോള്‍ നമ്മള്‍ കൈയടിച്ച്‌ പ്രോല്‍സാഹിപ്പിക്കുന്ന തിരക്കിലായിരുന്നു. നമുക്ക്‌ അതൊക്കെ മതി എന്നായിരിക്കുന്നു ഇന്ന്. അല്ലെങ്കിലും നഗ്നമായ പൌരാവകാശ ലംഘനം നടമാടിയിരുന്ന അടിയന്തിരാവസ്ഥ കഴിഞ്ഞ്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ കക്ഷിയെ തുണച്ച ചരിത്രമാണല്ലോ കേരളത്തിനുള്ളത്‌.

30 വര്‍ഷം ആണ്‌ ഈച്ചരവാര്യര്‍ തന്റെ മകന്‌ എന്ത്‌ സംഭവിച്ചു എന്ന അന്വേഷണവുമായി കോടതികള്‍ കയറിയിറങ്ങി ജീവിതം നീക്കുന്നത്‌. കക്കയം ക്യാമ്പില്‍ ഒടുങ്ങിയ രാജന്റെ മൃതദേഹത്തിന്‌ എന്തു പറ്റിയെന്നത്‌ ഇനി ലോകം അറിയാന്‍ പോകുന്നതേയില്ല എന്നതാണ്‌ വാസ്തവം.

::വെള്ളിയാഴ്ച ബെംഗളൂരുവില്‍ സംഭവിച്ചത്‌::

ഡോ. രാജ്‌കുമാറിന്റെ മരണത്തെ തുടര്‍ന്ന് രായ്കുരാമാനം ബാംഗളൂരില്‍ നിന്നും പലായനം ചെയ്യുകയാണ്‌ നമ്മള്‍ ഒക്കെ ചെയ്തത്‌. റോഡില്‍ മുഴുവന്‍ കത്തുന്ന ടയറുകളും വാഹനങ്ങളും നിറഞ്ഞിരുന്നു അപ്പോഴേക്കും. നടന്ന് പോകുന്നവര്‍ക്ക്‌ അവിടെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടയിരുന്നില്ല. എന്നാലും ഓടുന്ന വാഹനങ്ങളെ ഒന്നു കന്നഡമക്കള്‍ വെറുതെ വിടുന്നുണ്ടായിരുന്നില്ല. നമ്മുടെ കേരളത്തിലെ ബന്ദ്‌ ഒന്നും ഒന്നുമല്ല. പെട്രോള്‍ പമ്പുകള്‍ അതേ പടി തീയിടുകയാണ്‌ !!.

നാട്ടില്‍ എത്തിയപ്പോള്‍ കണ്ടത്‌, ഇവിടെ എല്ലാവരും ബാംഗളൂരില്‍ നടക്കുന്ന സംഭവങ്ങളെ പറ്റി തന്നെ ചര്‍ച്ച ചെയ്യുന്നതാണ്‌. "അവര്‍ക്ക്‌ സിനിമ സ്റ്റാര്‍ വേണം എന്തിനും.. പൂജിക്കാനും കൊണ്ടാടാനും സിനിമാതാരങ്ങള്‍ തന്നെ... " എന്നിങ്ങനെ പോകുന്നു പരിഹാസത്തില്‍ പൊതിഞ്ഞ സംസാരങ്ങള്‍. ആ സംസാരങ്ങളുടെ ഒക്കെ ഉള്ളില്‍ ഒളിഞ്ഞിരുന്ന ധ്വനി എന്നത്‌, നമ്മള്‍ മലയാളികള്‍ സംസ്കാരസമ്പന്നര്‍.. നമുക്ക്‌ സിനിമക്കരെ പൊക്കി കൊണ്ടുനടക്കുന്നതില്‍ ഒന്നും അല്ല ശ്രദ്ധ - അതിലും വലിയ പലതും നമുക്ക്‌ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്‌.. എന്നൊക്കെയായിരുന്നു എന്ന് തോന്നി.
യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌, രാജ്‌കുമാര്‍ എന്ന വ്യക്തിയോടുള്ള പൂജ എന്നതിനേക്കാള്‍ ഉപരി, കന്നഡ സംസ്കാരത്തിന്റെ ഒരു icon ആയി ആണ്‌ കന്നഡിഗകള്‍ രാജ്‌കുമാറിനെ കാണുന്നത്‌. ഇന്ന് ബാംഗളൂര്‍ നഗരത്തില്‍ സംഭവിക്കുന്ന ഒരു വലിയ അടിയൊഴുക്ക്‌, native kannadiga കള്‍ പാര്‍ശ്വവല്‍ക്കരിക്കുകയും, മറ്റുള്ളവര്‍ മുന്‍കൈ നേടുകയും ചെയ്യുന്നതാണ്‌. പുറത്ത്‌ നിന്ന് വരുന്നവന്‌ ബാംഗളൂര്‍ സ്വന്തം നാടല്ല. പണം ഉണ്ടാക്കനുള്ള ഒരു കാമധേനു മാത്രം. ആരും കന്നഡ ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുകയോ ചെയ്യുന്നില്ല. ആര്‍ക്കും കന്നഡ പഠിക്കാന്‍ ഒരു താല്‍പര്യവും ഇല്ല. ഹിന്ദിക്കാരന്‍ വരുമ്പോള്‍ ഹിന്ദി ദാര്‍ഷ്ഠ്യത്തോടെ ഹിന്ദി സംസാരിക്കുന്നു. മറ്റുള്ളവര്‍ വരുമ്പോള്‍ ഇംഗ്ലീഷ്‌ സംസാരിക്കുന്നു. ഹോളിയും മറ്റും ഉത്സാഹത്തോടെ കൊണ്ടാടുമ്പോള്‍, കന്നഡ ഉത്സവങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കന്നഡ ഭാഷയും സംസ്കാരവും ഇന്ന് വലിയ പ്രതിസന്ധി നേരിട്ട്‌ കൊണ്ടിരിക്കുകയാണ്‌. ചുരുങ്ങിയ പക്ഷം ബാംഗളൂരിലെങ്കിലും. native kannadiga കള്‍ക്ക്‌ ഇന്ന് ജീവിതം വലിയ പ്രശ്നമായിരിക്കുകയാണ്‌. താങ്ങാനാവാത ജീവിത ചെലവുകള്‍. ഒരു വീട്‌ വാടകക്ക്‌ കിട്ടണമെങ്കില്‍, 10,000 രൂപയെങ്കിലും കൊടുക്കണം എന്ന അവസ്ഥ ആണിന്ന്. നഗരം മാലിന്യങ്ങളുടെ കൂമ്പാരമായിരിക്കുന്നു. ആര്‍ക്കും ഒന്നിനും ശ്രദ്ധിക്കാന്‍ താല്‍പര്യമില്ലാത്ത അവസ്ഥ. എല്ലാം പണം നിശ്ചയിക്കുന്നു. ഒരു സിനിമ കാണണമെങ്കില്‍ 100 രൂപ കൊടുക്കണം. ഇങ്ങനെ നോക്കിയാല്‍, സാധാരണക്കാരന്‌ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ട്‌ ആയിരിക്കുന്നു ഉദ്യാന നഗരിക്ക്‌. കന്നഡമക്കള്‍ തങ്ങളുടെ identity കണ്ടെത്തുന്നത്‌ സിനിമാ താരങ്ങളിലൂടെയാണ്‌. അവര്‍ക്ക്‌ മാത്രമേ ഒരു കന്നഡ വികാരം നില നിര്‍ത്താന്‍ സാധിക്കുന്നുള്ളൂ എന്നതാണ്‌ വാസ്തവം. അങ്ങനെയാണ്‌ ഒരു കൊച്ചു പ്രകോപനം ഉണ്ടാവുമ്പോള്‍ അവര്‍ തെരുവിലിറങ്ങുന്നത്‌. നമ്മള്‍ മലയാളി ചുറ്റുപാടും നോക്കി ഉള്ളിലൊരു പരിഹാസ ചിരിയോടെ ഇതിനെ ഒക്കെ പുച്ഛിച്ച്‌ തള്ളിക്കൊണ്ടിരിക്കും. യഥാര്‍ഥത്തില്‍ മലയാള നാട്ടില്‍ അധിനിവേശം - ഭാഷാ അധിനിവേശം - സാംസ്കാരിക അധിനിവേശം അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്‌. ഒരു സംസ്കാരം - ഒരു ഭാഷ എന്നതൊക്കെ ഒരു ജനതക്ക്‌ കിട്ടിയ വരദാനമാണ്‌ - അവയൊക്കെ എന്ത്‌ വില കൊടുത്തും സംരക്ഷിക്കേണ്ടതാണ്‌. നമുക്ക്‌ അതിലൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല എന്നതാണ്‌ വാസ്തവം. അതൊക്കെ മൂടിവെക്കാനും സ്വയം മറക്കനും ആണ്‌ നമ്മള്‍ തമിഴനെയും കന്നഡികനെയും ഒക്കെ പരിഹസിച്ചുകൊണ്ടിരിക്കുന്നത്‌.

Saturday, April 08, 2006

::ഒരു മരം നടുമ്പോള്‍ ::

രു മരം നടുമ്പോള്‍ സംഭവിക്കുന്നത്‌ എന്ത്‌ എന്നത്‌, ഒരു ജോലിയും ഇല്ലാതെ ഇരിക്കുമ്പോള്‍ നേരം കളയാനുള്ള്‌ ഒരു സംഗതിയൊന്നും അല്ല. മരം ഒരു വരം .. മഴ പെയ്യാന്‍ മരം വേണം .. എന്നൊക്കെ ചൊല്ലി പഠിച്ച കാലത്ത്‌ അലോചിച്ചിട്ടില്ലാത്ത കാര്യം, മനസ്സില്‍ മഴ പെയ്യാന്‍ എന്ത്‌ മരം നടണം, എത്ര മരം നടണം എന്നതാണ്‌. ഒരു മരം നടുമ്പോള്‍ നമ്മള്‍ വെറും ഒരു വിത്ത്‌ നട്ട്‌ വലുതാക്കുന്ന കര്‍മ്മത്തില്‍ ഏര്‍പ്പെടുക്‌ മാത്രമല്ല ചെയ്യുന്നത്‌, ഒരു മരം നടുന്നത്‌ ഒരു കുഞ്ഞിനെ ഉണ്ടാക്കി വളര്‍ത്തി വലുതാക്കുന്നത്‌ പോലെ മഹത്തായ ഒരു സംഗതി തന്നെയാണ്‌. ഒരു കുഞ്ഞിനെ വളര്‍ത്തുക എന്നത്‌ എന്താണെന്ന് പോലും നമ്മളില്‍ പലരും മറന്ന് പോയിരിക്കുന്നു എന്നത്‌ ഇന്നത്തെ കാലത്തിന്റെ ഒരു വലിയ ദുരന്തമാണെന്ന് തോന്നുന്നു. പലപ്പോഴും ആനുകാലികങ്ങളില്‍ കാണുന്നത്‌ പോലെ തന്നെ എന്റെ കുഞ്ഞും ആയിരുന്നെങ്കില്‍ എന്ന് നമ്മള്‍ അറിയാതെയെങ്കിലും മോഹിച്ച്‌ പോകുന്നുണ്ട്‌. ഇത്‌ ഒരു വലിയ തെറ്റൊന്നുമല്ല - അത്‌ അങ്ങനെ ആയി തീര്‍ന്നതാണ്‌. ഒരു നിമിഷം പോലും ഇരുന്ന് സമാധാനമായി ലോകകാര്യങ്ങളെ കുറിച്ച്‌ ആലോചിക്കാന്‍ നമുക്ക്‌ കഴിയാത്ത അത്രയും ജീവിതം ഇന്ന് സങ്കീര്‍ണമായിരിക്കുന്നു എന്നതാണ്‌ വര്‍ത്താമാനകാലത്തിന്റെ ഒരു പ്രത്യേകത. ശസ്ത്ര-സാങ്കേതിക വിദ്യകള്‍ വികാസം പ്രാപിക്കുമ്പോള്‍, ജീവിതം കൂടുതല്‍ എളുപ്പമാകും എന്ന് ഒരു തരം വ്യാമോഹം നമുക്കെല്ലാമുണ്ട്‌. എന്നാല്‍ ഇന്ന് ജീവിതം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌.

കുഞ്ഞിനെകുറിച്ച്‌, നമ്മുടെ ഏറ്റവും വലിയ ആശങ്ക, വിദ്യാഭ്യാസത്തെ കുറിച്ചാണ്‌. വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഈ ആശങ്ക പലപ്പോഴും, കുഞ്ഞിനെ അറിവുള്ളവനാക്കുക എന്നതിനെക്കാള്‍, അവനെ ഭാവിയില്‍ ഒരു ജോലി കിട്ടാന്‍ പ്രാപ്തനാക്കുക എന്നതാണ്‌. കുഞ്ഞിന്റെ അഭിരുചികളെ കുറിച്ചോ, കുഞ്ഞിന്റെ വാസനകളെകുറിച്ചോ, പലപോഴും നമ്മള്‍ ആലോചിക്കാറില്ല.
വിദ്യാഭ്യാസത്തെ കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഏറ്റവും പ്രധാനമായ സംഗതി, വിദ്യാഭ്യാസം ഏത്‌ സമൂഹത്തെ ഉന്നം വെച്ചുള്ളാതാണെന്നതാണ്‌ - ഏത്‌ ഭാവിയെ ഭാവന ചെയ്ത്‌ കൊണ്ടുള്ളാതാണെന്നുള്ളാതാണ്‌. എല്ലാവരും എല്ലാം പഠിച്ചാല്‍ എല്ലാ പ്രശ്നവും തീരും എന്നുള്ളാത്‌ ഒരു വെറും വ്യമോഹം മാത്രമാണ്‌. ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസം ആ സമൂഹത്തിന്റെ ആവശ്യങ്ങളെ ആ സമൂഹം ആയിത്തീരേണ്ടതിന്റെ പൂര്‍ത്തീകരണമായിരിക്കണം. വിദ്യാഭ്യാസത്തിന്റെ പ്രധാനപെട്ട ഒരു ലക്ഷ്യം പുതിയതെന്തെങ്കിലും കന്‍ഡെത്തുക, പുതിയ എവിടെയെങ്കിലും എത്തിച്ചേരാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ്‌. അങ്ങനെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുമ്പോള്‍ മാത്രമേ, പുതിയ ഒരു സാമൂഹ്യ നിര്‍മിതി ഉണ്ടാവുന്നുള്ളൂ.. career oriented ആയി ജീവിതത്തില്‍ പാഠങ്ങള്‍ ചൊല്ലി പഠിച്ചവര്‍ ഒന്നും ലോകത്തിന്‌ വേണ്ടി ഏറെ ഒന്നും ചെയ്തിട്ടില്ല എന്നത്‌ ഒരു വസ്തുതയാണ്‌. സമൂഹത്തില്‍ പുതിയ എന്തെങ്കിലും ഉണ്ടാക്കുമ്പോഴാണ്‌, മനുഷ്യന്‍ ചരിത്രം നിര്‍മിക്കുന്നത്‌.ആധുനികതയെകുറിച്ച്‌ വചാലരാവുമ്പോള്‍ പോലും ഇന്ന് കണ്ടു വരുന്ന പ്രവണത, പഴയതിനെ തിരഞ്ഞ്‌ പിടിക്കുകയും, വാരിപുണരാന്‍ ശ്രമിക്കുന്നതുമാണ്‌. പഴയതെല്ലാം തെറ്റായിരുന്നുവെന്നല്ല അതിന്നര്‍ത്ഥം. അവ ഒക്കെയും തന്നെ നമ്മെ ഗൃഹാതുരത്വത്തിന്റെ വലയില്‍ തളച്ചിടുന്നു എന്നതാണ്‌ ഇതിന്റെ ഒരു വലിയ ദുരന്തം. ഇത്‌ ഒരു വലിയ രാഷ്ട്രീയമാണെന്ന് നമ്മള്‍ തിരിച്ചറിയണം. ആയുര്‍വേദത്തെ വാനോളം പുകഴ്ത്തുന്ന നമ്മള്‍ ഇന്ന് വെറും ഒരു മരുന്നുണ്ടാക്കുന്നവര്‍ ആയി മാറിയിരിക്കുന്നു എന്നത്‌ നമ്മള്‍ ശ്രദ്ധിക്കാത്ത ഒരു സംഗതിയാണ്‌. ഓരോ കാലഘട്ടത്തിലും മനുഷ്യര്‍ അന്നത്തെ ആവശ്യത്തിനുള്ള സംഗതികള്‍ ഉണ്ടാക്കിയിരുന്നു. കലയും ഉപരണങ്ങളും ഒക്കെ അങ്ങനെ ആവശ്യങ്ങള്‍ക്ക്‌ അനുസ്യൂതമായി ഉണ്ടായി വന്നതാണ്‌. പൌരാണിക കാലത്തെ കല ( claassiccal art ) വലിയൊരളവോളം മതപരം കൂടിയായിരുന്നു എന്നും പറയാം. വ്യവസായ വല്‍ക്കരണം ആണ്‌ നമ്മുടെ കലാ സങ്കല്‍പം കൂടി മാറ്റി മറിച്ചത്‌. വ്യവസായ വല്‍കൃത യുഗത്തില്‍, കല പോലും ലാഭത്തിന്റെ അളവുകോലില്‍ ആണ്‌ നിര്‍വചിക്കപ്പെടുന്നത്‌. കള്ളുഷാപ്പിന്റെ ഉല്‍ഘാടനത്തിന്‌, ചെണ്ടമേളം സംഘടിപ്പിക്കുന്നത്‌ അതുകൊണ്ടാണ്‌. വ്യവസായം - അല്ലെങ്കില്‍ വ്യവസായ വല്‍ക്കരണം തെറ്റെന്നല്ല, മറിച്ച്‌, സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി, സമൂഹത്തില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന എന്തും എതിര്‍ക്കപ്പെടേണ്ടതാണ്‌ എന്നതാണ്‌ ഇവിടത്തെ സാമാന്യ തത്വം. മദ്യശാലകളുടെ പരസ്യബോര്‍ഡില്‍ പതിക്കുന്നതിനുള്ള ചിത്രങ്ങളാണ്‌ കഥകളിയും, തെയ്യവും എന്ന തോന്നല്‍ ആളുകള്‍ക്കിടയില്‍ ഉണ്ടാവുന്നെങ്കില്‍, അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്‌.
ഇവയെല്ലാം പറഞ്ഞത്‌, ആധുനിക ലോകത്ത്‌ കുഞ്ഞിനെ വളര്‍ത്തുമ്പോള്‍ നമുക്കുണ്ടായിരിക്കേണ്ട ജാഗ്രതയെ ഓര്‍മിച്ചപ്പോഴാണ്‌. കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോള്‍ എന്ത്‌ പഠിപ്പിക്കണം, എത്ര പഠിപ്പിക്കണം എപ്പോള്‍ പഠിപ്പിക്കണം എന്ന് അറിയാതെ, ചെയ്താല്‍, അത്‌ സമൂലമായ മാറ്റത്തെക്കാള്‍, ആശയപരമായ നിഷ്ക്രിയത്തിലേക്ക്‌ ആണ്‌ കുഞ്ഞുങ്ങളെ കൊണ്ടു ചെന്നെത്തിക്കുക എന്നത്‌ നമ്മള്‍ ഓര്‍ക്കാതെ പോകരുത്‌. ഒരു മരം നമ്മള്‍ നടുമ്പോള്‍, ലോകത്തിനു വേണ്ടി ഒരു കര്‍മ്മം ചെയ്യുകയാണ്‌. മരം പുറത്ത്‌ വിടുന്ന ഓക്സിജന്‍, ഒരിക്കലും നമ്മള്‍ നമുക്കു വേണ്ടി സംരക്ഷിച്ചു വെക്കുന്നില്ല. മരം ലോകത്തിന്റെ സമ്പത്താണ്‌. ആര്‍ക്കും അതിന്റെ പൂവിനെ കാണാം. ആര്‍ക്കും അതിന്റെ പൂവിന്റെ ഗന്ധം കേള്‍ക്കാം. ഒരു കുഞ്ഞിനെ വളര്‍ത്തുമ്പോഴും നമ്മള്‍ മനസ്സില്‍ കാരുതേണ്ട ഒരു സംഗതിയും ഇതു തന്നെയാണ്‌. കുഞ്ഞ്‌ ലോകത്തിന്‌ വെളിച്ചമായി വളരട്ടെ. നമ്മള്‍ ചെയ്യേണ്ടത്‌ അതിനുള്ള വെള്ളം നനച്ചു കൊടുക്കുക എന്നത്‌ മാത്രം. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു ബോധം, സൌന്ദര്യത്തെകുറിച്ചുള്ള സങ്കല്‍പ്പം, അനന്തമായ അഭിരുചികള്‍, ഇവയൊക്കെ പ്രധാനമാണ്‌. ഈ ലോകത്തില്‍ ഓരോ മനുഷ്യനും അപരിമിതമായ സാധ്യതകള്‍ ആണുള്ളത്‌. ഈ സാധ്യതകള്‍ എന്നത്‌ 8 ലക്ഷം രൂപയുടെ ജോലിയോ 15 ലക്ഷം രൂപയുടെ ജോലിയോ അല്ല. അങ്ങനെയാണെന്ന് കരുതുമ്പോള്‍ നമ്മള്‍ കൊട്ടിയടക്കുകയാണ്‌ വാതിലുകള്‍. അത്രയും കൊണ്ട്‌ തൃപ്തരാവുന്നവര്‍ ലോകത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നതാണ്‌ വാസ്തവം.
വിദ്യാഭ്യാസത്തില്‍ വരുത്തേണ്ട സമൂലമായ മാറ്റത്തെക്കുറിച്ച്‌ ഗാന്ധിജി മുന്നേ തന്നെ ചിന്തിക്കുകയും ആളുകളെക്കൊണ്ട്‌ ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരന്റെ ശരാശരി വരുമാനം 28 പൈസയാണെന്നത്‌ കൊണ്ട്‌ വാര്‍ധയിലെ ചെലവുകളും 28 പൈസയില്‍ ഒതുക്കണം എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചത്‌, ജീവിതത്തിലെ മുന്‍ഗണനകളെക്കുറിച്ചുള്ള പാഠം ആശ്രമത്തില്‍ തന്നെ പഠിക്കണം എന്നുള്ളത്‌ കൊണ്ടാണ്‌.

Monday, April 03, 2006

::നമ്മളല്ലാത്ത നാം ::

നീല വളരുന്നത്‌ അടുത്ത്‌ നിന്നും നോക്കി ക്കാണുന്നത്‌ നല്ല രസമുള്ള ഒരു സംഗതി തന്നെയാണ്‌. ഒരു കുഞ്ഞില്‍ നിന്നും നമുക്കെന്തൊക്കെയോ പഠിക്കാനുണ്ട്‌ എന്നത്‌ ഒരു വെറും വാക്കല്ല എന്ന് തോന്നുന്നു.ഒരു കുഞ്ഞ്‌ ജനിക്കുമ്പോള്‍ ഉള്ള മനസ്സും വികാരവും ആണ്‌ ഒരു മനുഷ്യന്റെ യഥാര്‍ഥ സ്വം. നിര്‍ഭാഗ്യ വശാല്‍ കുഞ്ഞിന്‌ അത്‌, നമുക്ക്‌ മനസ്സിലാവുന്ന പോലെ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്ന ഒരു പോരായ്മ മാത്രമേ ഉള്ളൂ.. പിന്നീട്‌ നമ്മളൊക്കെ വിദഗ്ധമായി കുഞ്ഞിനെ mould ചെയ്യുകയാണ്‌ - നമുക്കൊക്കെ ചേര്‍ന്ന രീതിയില്‍ അവന്‍/ള്‍ മാറാന്‍ വേണ്ടി .. സംസ്കാരത്തിന്റെ ബാലപഠങ്ങള്‍ അവനെ പഠിപ്പിക്കുന്നതോടെ, നമ്മളറിയാതെ സംഭവിക്കുന്ന കാര്യം, ഒരു കുഞ്ഞിന്റെ കരച്ചിലിന്റെ അര്‍ത്ഥം, ഒരു നോട്ടത്തിന്റെ അര്‍ത്ഥം, ഒരു ചിരിയുടെ അര്‍ത്ഥം ഒരു കാലത്തും നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ്‌. ഋഷിശ്രുംഗന്‍ അച്ഛന്റെ തണലില്‍ പെണ്ണിന്റെ മണം കേള്‍ക്കാതെ വളര്‍ന്നു, യൌവനം വരെ .. എന്നാലും അച്ഛന്‍ എന്ന 'മനുഷ്യന്റെ' വ്യക്തമായ ശിക്ഷണത്തില്‍ ആണ്‌ മുനികുമാരനും വളര്‍ന്നത്‌ .. ലോകത്തില്‍ ഒരു കുഞ്ഞും എനിക്ക്‌ തോന്നുന്നു, യത്ഥാര്‍ഥ സത്തയോടെ വളര്‍ന്നിട്ടുണ്ടാവില്ല എന്ന് .. അങ്ങനെ ഒരു സംഭവം ഉണ്ടാവുമോ എന്നും അറിയില്ല ..

::നിഴലുകളുടെ നിറങ്ങള്‍ ::

കഴിഞ്ഞ 5 വര്‍ഷത്തെ ജീവിതത്തില്‍ ചെയ്ത ഒരു നല്ല കാര്യം - എനിക്ക്‌ തോന്നുന്നു, വീട്ടിലെ TV ഉപേക്ഷിച്ചു എന്നതാണെന്ന്. ഇന്ന് TV ഉള്ളവനും ഞാനും തമ്മിലുള്ള ഒരു വ്യത്യാസം, വീട്ടിനകത്തുള്ള silence ന്റെ മാത്രമല്ല, TV, മനസ്സുകളെ കഠിനമായി polute ചെയ്യുകയും - അശ്ലീലവല്‍കരിക്കുകയും ചെയ്യുന്നു എന്നതാണ്‌. മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിന്റെ ഇന്നത്തെ ഏറ്റവും effective ആയ ഒരു ഉപകരണമായി TV മാറിയിരിക്കുന്നു.
നാട്ടില്‍ പോകുമ്പോള്‍ ഇന്നത്തെ ഒരു സങ്കടം വീട്ടില്‍ പോലും മര്യാദക്ക്‌ ഒരു സംഭാഷണം നടക്കുന്നില്ല എന്നതാണ്‌. സീരിയലുകള്‍ക്കിടയില്‍ കിട്ടുന്ന ഇടവേളകള്‍ fill ചെയ്യാനുള്ളതാണ്‌ വര്‍ത്തമാനങ്ങള്‍ ..
ഒരു ജനതയെ അരാഷ്ട്രീയവല്‍കരിക്കുന്നതിന്‌ - നിഷ്ക്രിയമാക്കുന്നതിന്‌ TV എന്ന മാധ്യമം എത്ര വിദഗ്ധമായ ഉപകരണമാണെന്ന് അറിയാന്‍ കേരളം ഒരു നല്ല മാതൃകയാണ്‌ ...
നിഴലുകള്‍ക്ക്‌ നിറം കൊടുത്ത്‌ വ്യക്തിത്വം കൊടുത്തപ്പോഴാണ്‌ സിനിമ എന്ന ഒരു കല ഉണ്ടായത്‌. സിനിമയുടെ അനന്ത സാധ്യതകള്‍ കണ്ടവര്‍ അതിനെ നവലോകത്തിന്റെ കലയാക്കി ഉയര്‍ത്തി. ലോകോത്തരമായ സിനിമകള്‍ പലതും മനുഷ്യന്‍ ഇന്ന് അഭിമുഖീകരിക്കുന്ന സമസ്യകളെ ഇഴ പിരിച്ച്‌ dialog ആക്കി വളര്‍ത്തിയെടുക്കാന്‍ ഉതകുന്നതായിരുന്നു ..
ടെലിവിഷന്റെ വരവോടെ, നിഴല്‍കൂത്തുകളെ അഗോളവല്‍കരിക്കാന്‍ സാധിച്ചു എന്നതാണ്‌ ഒരു മാറ്റം. ഇതിനെക്കാള്‍ ഉപരിയയുണ്ടായ ഒരു അടിയൊഴുക്ക്‌ എന്നത്‌, മനുഷ്യന്റെ അഭിരുചികളിലുണ്ടായ മാറ്റം, അല്ലെങ്കില്‍ ഉണ്ടാക്കിയ മാറ്റം ആണ്‌. ലോകത്തില്‍ എവിടെയും നോക്കിയാല്‍ ജനപ്രിയ പരിപാടികള്‍ എന്നത്‌, നേരം കൊല്ലി സീരിയലുകള്‍ ആണെന്ന് കാണാം. അത്‌ ദേശത്തിനും കാലത്തിനും അനുസരിച്ച്‌ രൂപം മാറുന്നു എന്നതൊഴിച്ചാല്‍ ഉള്ളടക്കത്തില്‍ ഒരു മാറ്റവും നമുക്ക്‌ കാണാനാവില്ല. എല്ലായിടത്തും ദൃശ്യ മാധ്യമത്തിന്റെ വലിയ ഉപയോക്താക്കള്‍, മൂലധനശക്തികള്‍ തന്നെയാണെന്നും കാണാം. ടെലിവിഷനുള്ള ഒരു വലിയ പ്രശ്നം എന്നത്‌ അത്‌ അയല്‍വക്കത്ത്‌ കൂടി നടന്ന് പോകുന്നവരെ പോലും വലിച്ച്‌ തന്നോടടുപ്പിക്കുന്നു എന്നതാണ്‌. വര്‍ണങ്ങളും, ശബ്ദവും കൂടി സൃഷ്ടിക്കുന്ന വിസ്മയം അത്രയും ശക്തമാണ്‌ എന്നതാണ്‌ യഥാര്‍ഥ്യം. വിജയന്‍ മാഷ്‌ എവിടെയോ പറഞ്ഞ പോലെ,
"കച്ചേരിക്ക്‌ മുന്നിലിരുന്ന് പുളിങ്ങ തിന്നാല്‍, ചെമ്പൈക്ക്‌ പോലും പാടാന്‍ കഴിയില്ല. "
TV കണേണ്ടാത്തവര്‍ക്ക്‌, കണ്ണടചിരുന്നാല്‍ പോലേ എന്നുള്ള ന്യായത്തിന്‌ ഇതേയുള്ളൂ ഉത്തരം. അപ്പോള്‍ TV എന്ന ഉപകരണം, ആരെയും വിഴുങ്ങാന്‍ പ്രാപ്തമായ ഒരു വാരിക്കുഴിയാണെന്ന ബോധത്തോടെ അതിനെ സമീപിക്കുമ്പോള്‍, നാം കാണുന്ന പരിപാടികള്‍ നമ്മുടെ സര്‍വതോന്മുഖമായ വികാസത്തിന്‌, സമൂഹത്തിന്റെ സമൂല മാറ്റത്തിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യത്തില്‍ നിന്നും നമുക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയില്ല. താരക്കും എനിക്കും കന്‍ഡെത്താനായ ഉത്തരം, നമുക്ക്‌ TV കാണുന്നത്തിനെക്കാള്‍ പ്രധാനപെട്ട എത്രയോ കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട്‌ എന്നതായിരുന്നു. ഇന്ന് തിരിച്ചറിയുന്ന കാര്യം, സുന്ദരമായ പ്രഭാതങ്ങളും, വൈകുന്നേരങ്ങളും നമുക്ക്‌ വീന്‍ഡെടുക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും.

Sunday, April 02, 2006

:: വി. എസ്‌. ::

കേരള രാഷ്ട്രീയത്തിലെ അടുത്ത കാലത്തുണ്ടായ ഒരു വലിയ സംഭവമാണ്‌ ഒരു പ്രതിപക്ഷ നേതാവിന്‌ വേണ്ടി കേരളത്തിലെ ജനങ്ങളും, പത്രങ്ങളും, പാര്‍ട്ടി ക്കാരും ഒരു പോലെ തെരുവിലിറങ്ങിയത്‌ ..പത്ര ഭാഷയില്‍ പറഞ്ഞാല്‍, ഒടുവില്‍ പാര്‍ട്ടിക്ക്‌ "വഴങ്ങേണ്ടി" വന്നു - പൊതുജനസമ്മര്‍ദ്ദത്തിന്‌ !!
ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്ന ഒരാളെ സമ്പന്ധിച്ചേടത്തോളം വളരെ സന്തോഷമുണ്ടാക്കുന്ന ഒരു സംഗതിയാണിതെങ്കിലും, മാറിനിന്നു നോക്കുമ്പോള്‍, വളരെ ദൂര വ്യാപകമായേക്കാവുന്ന മാനങ്ങള്‍ ഉണ്ട്‌ ഈ നീക്കത്തിന്‌ എന്ന് തോന്നുന്നു.
V S അച്ചുതാനന്ദനെ പോലെ ഇത്രയും ശക്തനായ ഒരു പ്രതിപക്ഷനേതാവിന്‌ മുഖ്യമന്ത്രി ആയി കയറിയാല്‍ ഏറെയൊന്നും കേരളത്തില്‍ ചെയ്യാന്‍ കഴിയില്ല എന്നത്‌ കേരളത്തിന്റെ ഒരു വര്‍ത്തമാന യഥാര്‍ത്ഥ്യമാണ്‌. കേരളം ഇന്ന് മാഫിയകളുടെ കൈയില്‍ അമര്‍ന്നു കഴിഞ്ഞു എന്ന് തന്നെ പറയാം. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ മാഫിയ വല്‍കരണത്തിന്റെ പിടിയില്‍ നിന്നും മുക്തമല്ലെന്നതാണ്‌ പ്രബുദ്ധ കേരളത്തിന്റെ ഇന്നത്തെ ദുരന്തം. ഒരു മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ ഈ സംവിധാനത്തിന്‌ സമഗ്രമായ മാറ്റം വരുത്തുക എന്നത്‌ ഒരു കിനാവു മാത്രമായിരിക്കും.
ഈ വസ്തുത അറിയാഞ്ഞിട്ടൊന്നും അല്ല പത്ര മാധ്യമങ്ങള്‍ ഇന്നെ V S സ്നേഹം മൂത്ത്‌ താളുകള്‍ നിറച്ച്‌ കൂട്ടുന്നത്‌. ഇവിടെ ലക്ഷ്യം രാജ്യത്തെ രക്ഷിക്കാനുള്ള അവാച്യമായ ആഗ്രഹമൊന്നുമല്ല, ഈ ഒരു മനുഷ്യനെ പൊക്കി കൊണ്ടു പോയി താഴെ ഇടുന്നതിലൂടെ കിട്ടുന്ന ഒരു ന്യൂസ്‌ സ്റ്റോറി മാത്രം. V S ഒരു മുഖ്യമന്ത്രി കസേരയില്‍ ഒരു പരാജയമായാല്‍ അത്‌, കേരളത്തിലെ എല്ലാ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും വലിയ തളര്‍ച്ചയായിരിക്കും എന്നത്‌ തീര്‍ച്ച.
ജനകീയ പ്രസ്ഥാനങ്ങളുടെ മുന്നണി പടയാളിയായി ജനപക്ഷത്ത്‌ നിലയുറപ്പിക്കുന്നതാണ്‌ V S എന്ന രാഷ്ട്രീയക്കാരന്‌ ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യാനാവുന്നത്‌.